കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പടെ സഞ്ചരിച്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള വിമാനം ചെന്നൈയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെ ആരോപണം എയർ ഇന്ത്യ തള്ളി. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ചെന്നൈ എടിസി നിർദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയർത്തിയത്. സംഭവിച്ചത് ‘ഗോ എറൗണ്ട് ’ എന്നും എയർ ഇന്ത്യ വിശദമാക്കി. ഇത്തരം സാഹചര്യം നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്ന് എയർ വിശദീകരണ കുറിപ്പിൽ പറയുന്നു. സാങ്കേതിക തകരാർ മൂലവും മോശം കാലവസ്ഥയെ തുടർന്നുമാണ് ചെന്നൈയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതെന്ന് എയർ ഇന്ത്യ പറയുന്നു.
വിമാനത്തിൽ അഞ്ച് എംപിമാരായിരുന്നു ഉണ്ടായിരുന്നത്. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. പ്രത്യേക വിമാനത്തിൽ ആണ് യാത്രക്കാരെ ഡൽഹിയിൽ എത്തിച്ചത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടൽ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
0 Comments