Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്കയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.
ഗുരുവായൂർ ഗുരുവായൂരിൽ ഒരു അക്വിസിഷൻ കാലം കൂടി വരുന്നു.ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കുന്നതിന് ദേവസ്വത്തിന്റെ ശ്രീവത്സം അനക്‌സിൽ അടുത്തയാഴ്‌ച ഓഫിസ് തുറക്കും. ഇതിനായി 15 അംഗ ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അനുവദിച്ചു സർക്കാർ ഉത്തരവായി. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരെ നിയമിച്ചു കഴിഞ്ഞു. മറ്റുള്ള ഉദ്യോഗസ്‌ഥരുടെ നിയമനം ഉടൻ ഉണ്ടാകും.
ഓരോ അക്വിസിഷൻ കാലവും ഗുരുവായൂർ ക്ഷേത്രത്തിനു പരിസരത്ത് നൂറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കണ്ണീർക്കാലമായിരുന്നു. വേണ്ടത നഷ്ടപരിഹാരം പോലുമില്ലാതെയാണ് ആദ്യകാലത്ത് ഒഴിപ്പിച്ചത്. പിന്നീട് നിരന്തര സമരത്തിൻ്റെ ഫലമായി സ്‌ഥലം നഷ്‌ടപ്പെട്ട ക്ഷേത്ര പാരമ്പര്യ കുടുംബക്കാർക്ക് നഷ്‌ടപരിഹാരത്തിനൊപ്പം സ്‌ഥലം നൽകി. അനുയോജ്യ സ്‌ഥലത്ത് അല്ലെങ്കിലും കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നൂറ്റാണ്ടുകളായി കൃത്യതയോടെ നടന്നു വരുന്നുണ്ട്. ഇതിന് പ്രധാന കാരണം തന്ത്രി, ഓതിക്കൻ, കീഴ്ശാന്തി, കഴകം, പത്തുകാർ, അടിയന്തിര മാരാർ, പാത്രം തേപ്പ് അടക്കമുള്ള പാരമ്പര്യ ജീവനക്കാരാണ്. ഇവർക്ക് ഓടിയെത്താൻ പാകത്തിന് ക്ഷേത്രപരിസരത്തു തന്നെ വീടും സ്‌ഥലവും നൽകിയത് സാമൂതിരിയുടെ ഭരണകാലത്താണ്.
തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ.പൊലീസ് ഉദ്യോഗസ്ഥർ സ്പായിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസിന്റെ സമയോചിത ഇടപെടലിലാണ് രണ്ടു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം പറയുന്നു. സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്.